ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ നാലും തടുത്ത റഷ്യൻ ഗോൾകീപ്പർ മാറ്റ്വി സഫോനോവിന്റെ ഹീറോയിസത്തിൽ 2025 ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം ഉയർത്തി പാരീസ് സെന്റ് ജർമെയ്ൻ.
1-1 സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പിഎസ്ജി 2-1ന് ഫ്ലെമെംഗോയെ പരാജയപ്പെടുത്തുകയായിരുന്നു.ഖത്തറിലെ അൽ-റയ്യാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
2025 കലണ്ടർ വർഷം ആറ് ട്രോഫികളുമായി അവസാനിപ്പിച്ച ലൂയിസ് എൻറിക്വയുടെ ടീം ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായി മാറി. ട്രോഫി ഡെസ് ചാന്പ്യൻസ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിങ്ങനെയാണ് ആറ് കിരീട നേട്ടം.
ക്വിച്ച ക്വാററ്റ്സ്ഖേലിയയും ജോർജീഞ്ഞോയും ഇരു ടീമിനുമായി ഓരോ ഗോൾ നേടിയതോടെ മത്സരം നിശ്ചിത സമയത്ത് 1-1 സമനിലയിൽ അവസാനിച്ചു.
ഇതോടെ മത്സരം അരമണിക്കൂർ അധിക സമയത്തേക്കു നീണ്ടു. തുല്ല്യത തുടർന്നതോടെ പെനാൽറ്റിയിലൂടെ വിജയിയെ നിർണയിക്കുകയായിരുന്നു.